ഗാഡീ സംഖ്യാ ഛെ ഛെ ഛെ..!! യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്

                    2010 ഒക്ടോബര്‍ പതിനഞ്ചാം തിയ്യതി വൈകുന്നേരം കണ്ണൂരില്‍ നിന്നും പുറപ്പെട്ട 'കല്പക' ട്രാവല്‍സിന്റെ സെമിസ്ലീപര്‍ ബസ്സില്‍ വഴിനീളെ ശര്‍ദ്ധിച്ച് , കൂട്ടുകാരനൊപ്പം ഒരു കൊച്ചുകുട്ടി പിറ്റേന്ന് പുലര്‍ച്ചെ ബംഗ്ലൂര്‍ നഗരത്തിന്റെ തണുത്തു വിറങ്ങലിച്ച ഒരു വെളുപ്പാന്‍ കാലത്തിലേക്ക് കാലു കുത്തി. ആ കാലുകള്‍ എന്റേതായിരുന്നു..!. അത്യത്ഭുതത്തോടെ ആ വലിയ നഗരത്തെ ഞാനൊട്ടാകെയൊന്നു വീക്ഷിച്ചു. മടിവാള എന്ന ഈ സ്ഥലത്ത് എവിടെയോ താമസിക്കുന്ന സുഹൃത്തിന്റെ വിലാസം കൈലുണ്ട്. ആദ്യം അവനെ കണ്ടു പിടിക്കണം. നല്ല ക്ഷീണമുണ്ട്. '' കോഴി മുട്ടയില്‍പ്പോലും മായമുള്ള നാടാണ്, അവിടുന്നും  ഇവിടുന്നും ഒന്നും വാങ്ങി കഴിക്കരുത് '' എന്ന അമ്മയുടെ വാക്ക് തെറ്റിച്ചുകൊണ്ട്, ഞാനൊരു ചായ ഓര്‍ഡര്‍ ചെയ്തു.
' അയ്യേ..ചായക്കൊരു അവിഞ്ഞ ടേസ്റ്റ്..! എന്താ ഇത് ?
'എരുമപ്പാലാണ്.'' കൂട്ടുകാരന്‍ പറഞ്ഞു.
പശുവിന്‍ പാലും അമ്മിഞ്ഞപ്പാലുമല്ലാതെ വേറൊരു പാലുമെനിക്ക് ഇഷ്ട്ടമല്ല. അതുകൊണ്ടു ഇന്നുമുതല്‍ ചായ കാന്‍സെല്‍..!!

                     മലോലെ റഷീദ്ക്കാന്റെ മോളും ചെറിയമ്മേന്റെ നാത്തൂന്റെ മോനും പിന്നെ എന്റെ കൂടെ പഠിച്ച ചില തെണ്ടികളും വലിയ നിലയിലെത്തിയത് ബംഗ്ലൂരില്‍ വന്നു ജോലി അന്വേഷിച്ചതുകൊണ്ടാണെന്ന ഒറ്റ കാരണം കൊണ്ടാണ് ,  ഞമ്മളെ മഴയും, ഞമ്മളെ പുഴയും,ഞമ്മളെ റേഷന്‍ പീടികയുമൊക്കെ വിട്ടു ഞാന്‍ ഇവിടെ വന്നത്. എത്രയും പെട്ടന്നു ഒരു ജോലി പിടിക്കണം. ക്ലാവ് പിടിച്ച റെസ്യൂമും മറ്റു കുന്ത്രാണ്ടങ്ങളുമെടുത്തു ചങ്ങായിമാര്‍ക്കൊപ്പം കപ്പലിലെ കൂറയെപ്പോലെ  ബംഗ്ലൂരിന്റെ  ഊടുവഴികളിലേക്ക്  ഞാനും ഊളിയിട്ടു. ഒരുപാട് കെട്ടിടങ്ങളും, വലിയ വലിയ കമ്പനികളും, ഷോപ്പിംഗ്‌ മാളുകളുമൊക്കെയായി ബംഗ്ലൂരങ്ങനെ മലര്‍ന്നു കിടക്കുകയാണ്.  അതിലെവിടെയോ എനിക്കിരുന്നു കറങ്ങാനുള്ള കസേര അന്വേഷിച്ചു ഞാനിപ്പോള്‍ വട്ടം കറങ്ങുകയാണ്. 
                    ' ദോണ്ടേ, ടോയ് ലറ്റിനു വേണ്ടി മാത്രമായി അഞ്ചെട്ടു നിലയുള്ള വലിയൊരു കെട്ടിടം!!!  ഈശ്വരാ ഇതിനുമാത്രം മൂത്രമൊക്കെ ആരാണപ്പാ ഒഴിക്കുന്നത്? പിന്നൊരിക്കല്‍ മറ്റൊരു സ്ഥലത്ത് പോയപ്പോള്‍ ദാ അവിടേം കിടക്കുന്നു വലിയൊരു ടോയ് ലറ്റ് കെട്ടിടം. വല്ലാത്തൊരു ഹൈടെക് സിറ്റി തന്നെ..! അന്തം വിട്ടു കുന്തം വിഴുങ്ങിയ കണ്ണുകള്‍ ആ    എട്ടുനിലക്കെട്ടിടത്തിന്റെ ബോര്‍ഡിലൊന്നൂടെ പതിഞ്ഞപ്പോഴാണ് സംഗതി പിടികിട്ടിയത് , TOILET എന്നല്ല എഴുതിയിരിക്കുന്നത്  TO LET എന്നാണ് .ഛെ..!!
                    പണി പാളീന്നാ തോന്നുന്നേ. വന്നിട്ടിപ്പം ആഴ്ചകളും മാസങ്ങളും കഴിഞ്ഞു. തലയെടുപ്പും മുലയെടുപ്പുമുള്ള കുറേ പെണ്ണുങ്ങളെ കണ്ടതല്ലാതെ, ജോലികളൊന്നും ശരിയാകുന്ന ലക്ഷണമൊന്നും കാണുന്നില്ല. ജീവിതമൊന്നു പച്ചപിടിപ്പിക്കാനുള്ള തന്ത്രപ്പാടില്‍ പച്ചയായ ജീവിതമെന്താണെന്ന് ശരിക്കും പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ്  പാസ്സ്പോര്‍ട്ട്  എന്‍ക്വയറിക്കുവേണ്ടി  എനിക്കൊന്നു നാട്ടില്‍ പോകേണ്ടി വന്നത്.
                   അങ്ങനെ യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്സ്പ്രസ്സില്‍ വീണ്ടും നാട്ടിലേക്ക് . രാത്രി 8 മണിക്കാണ് ട്രയിന്‍. ഒരുവിധം ഓടിപ്പിടിച്ച് അവിടെയെത്തി. മോശമില്ലാത്ത തിരക്കുണ്ട്. ലേഡീസ് വല്ലാണ്ട് കമ്മി. സാധാരണ ട്രയിന്‍ യാത്ര എന്നെ നിരാശപ്പെടുത്താറില്ല. ഇതിപ്പം മരുന്നിനു പോലും ഒന്നിനേം കാണുന്നില്ല. ഒന്ന്‌ രണ്ട് കമ്പാര്‍ട്ടുമെന്റില്‍ കയറിയിറങ്ങിയപ്പോള്‍ പ്രതീക്ഷയ്ക്ക് വകതന്നു കൊണ്ട്, ദാ ഇരിക്കുന്നു ഒരു സ്ത്രീജനം. പച്ച സാരിയാണ് വേഷം.കൈലൊരു ഹാന്‍ഡ്‌ ബാഗ്‌. എതാണ്ട് ഇരുപത്തൊമ്പതു  വയസ്സും നാല് മാസവും പ്രായം കാണും.വെളുത്തിട്ടാണ്‌. കടലാഴങ്ങളെ ഒളിപ്പിച്ച കണ്ണിണകളും സന്ധ്യപോല്‍ ശോണിമയാര്‍ന്ന കീഴ്ച്ചുണ്ടും, കവടീ മണിപോലെ..ഛെ..ഛെ ഇല്ല, അധികം ചളമാക്കുന്നില്ല. ചുരുക്കി പറഞ്ഞാല്‍ സുന്ദരി. സാരിയുടുക്കുന്ന സ്ത്രീകളോട് എനിക്കു തോന്നാറുള്ള അഭൗമമായ ബഹുമാനവും അക്ലാന്തരികമായ താല്‍പര്യവും  കാരണം ഒട്ടും അമാന്തിക്കാതെ അങ്ങോട്ടു ചെന്നു. ഭാഗ്യം അവിടെ ഒരു സീറ്റ്  ഒഴിവുണ്ട്. അത് ഭര്‍ത്താവിന്റെതാവല്ലേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്  ഞാന്‍ ചോദിച്ചു, 
" madam can i sit here ?"
അവര്‍ മുഖമുയര്‍ത്തി എന്നെ നോക്കി ഒന്നിരുത്തി  മൂളി.
" ഉം".ഞാനിരുന്നു.
 
                      ട്രയിന്‍ ഓടി തുടങ്ങി. ഞാന്‍ ബാഗില്‍ നിന്നു ജോണ്‍ ഗ്രിബ്ബിന്റെ ' Deep Simplicity ' എടുത്തു വായിക്കന്നതുപോലെ അഭിനയിച്ചു. ഇവരുടെ ഭര്‍ത്തവൊരു പട്ടാളക്കാരനായിരിക്കുമോ? അങ്ങേര്‍ക്കു വെടിവെക്കാനൊക്കെ അറിയുമോ ആവൊ? അയ്യേ..!ഇങ്ങനെ മനസ്സിലോരോന്നു നിരീച്ചുകൊണ്ടങ്ങനെയിരുന്നു. പെട്ടന്നവരുടെ ഫോണ്‍ റിംഗ് ചെയ്തു.
'' ആ..അതേടീ കിട്ടി. സീറ്റൊക്കെയുണ്ട് കുഴപ്പമില്ല. ദാ ഇപ്പൊ വണ്ടി എടുത്തതേയുള്ളൂ. നാളെ എത്തീട്ട് വിളിക്കാം ഞാന്‍." അവര്‍ ഫോണിലാരോടോ പറഞ്ഞു. ഫയര്‍ മാഗസിനില്‍ യാത്രാകഥകളെഴുതാറുള്ള ബെന്നിചേട്ടനെ മനസ്സില്‍  ധ്യാനിച്ചുകൊണ്ട്  ഞാന്‍ കേറി മുട്ടാന്‍ തന്നെ തീരുമാനിച്ചു.
 
" ശോ..മലയാളിയായിരുന്നല്ലേ", ഞാന്‍ തുടങ്ങി.
"അതെ".
"എങ്ങോട്ടേക്കാ?"
"വടകര"
"ആഹാ..ഞാനും അങ്ങോട്ടേക്ക് തന്നെയാ.  എന്റെ പേര് അനൂപ്‌, ചേച്ചിയുടെ പേരെന്താ?''
"രേഖ"
"ശ്രീരേഖയോ ശ്രീമതിരേഖയോ?"
" വെറും രേഖയാണേ", ഒരു ചെറുപുഞ്ചിരിയോടെ മറുപടി തന്നു. എന്നിട്ടൊരു വൃത്തികെട്ട മറു ചോദ്യവും,
"മോന്‍ ബംഗ്ലൂരിലാണോ പഠിക്കുന്നത്?"
ഈ നാട്ടുകാര്‍ക്കൊക്കെ ഇതെന്തിന്റെ കേടാ. ഇനിയെന്നാണ് എന്നെ ഒരു വലിയ ആളായി കാണാന്‍ പോകുന്നത്, കുഴിയിലേക്കെടുക്കുമ്പോളോ? പട്ടികള്‍.
" ഞാന്‍ മോനൊന്നുമല്ല. പഠിക്കുകയുമല്ല. U know am an employ in infosys !!" ഞാനല്‍പ്പം പരിഭവത്തോടെ പറഞ്ഞു.
" അയ്യോ ഞാനറിഞ്ഞില്ല. സോറി."
"Its okay ".
" ജോലിയൊക്കെ എങ്ങനെ ?''
"ഓ കുഴപ്പമൊന്നുമില്ലന്നെ.ആദ്യം റോബര്‍ട്ട്‌ ഭോഷ്ക് (Robert Bosch) എന്ന കമ്പനിയിലായിരുന്നു.അവിടുന്ന് രണ്ടാഴ്ച മുന്‍പ് റിസൈന്‍ ചെയ്തു. വല്ലാത്ത വര്‍ക്ക് ലോഡാണെന്നേ. ഇപ്പൊ ഇന്‍ഫോസിസിലാ. ശമ്പളം ഇത്തിരി കുറവാണേലും, ജോലി വല്ല്യ കുഴപ്പമില്ല."  ഞാനൊട്ടും നാണമില്ലാതെ തട്ടി.
" എത്ര കിട്ടും ശമ്പളം?"
" അയ്യോ, തട്ടി മുട്ടി ജീവിച്ചു പോകാം. അത്രയേ ഉള്ളൂ. 32 -33 ആണേലും, പി.എഫും , ഗ്രാറ്റിവിറ്റിയുമൊക്കെ പിടിച്ചു ഏതാണ്ട് പത്തിരുപത്തെട്ടായിരമേ കയ്യില്‍ കിട്ടൂ."
" ഓഹോ, അപ്പം ചില്ലറക്കാരനല്ല" , രേഖ ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
അങ്ങനെ ഞങ്ങള്‍ക്കിടയിലെ ദൂരം തമിഴ് സിനിമ ചേച്ചിമാരുടെ തുണിപോലെ അനുനിമിഷം കുറഞ്ഞു വന്നു.


ഞാന്‍ : " ഏതാ മോഡല്‍ , ഒന്നു കാണിക്കാമോ?"
രേഖ ചേച്ചി : "ങേ..!!"
ഞാന്‍: "I mean ur mobile . ആരെയോ വിളിക്കുന്നത്‌ കണ്ടല്ലോ, നേരത്തെ, അതോണ്ട് ചോദിച്ചതാ."
രേ ചേ : "ഓ..കാണിക്കാന്‍ മാത്രമൊന്നുമില്ല. ഇത്തിരി പഴയ മോഡലാ"
ഞാന്‍: "ഏതാ കണക്ഷന്‍ ?"
രേ ചേ :" ഐഡിയ"
ഞാന്‍: "An idea can change ur life എന്നല്ലേ! എത്രയാ നമ്പര്‍ ?"
രേ ചേ: " ഹ..ഹ..അതുവേണ്ട സാറെ. അങ്ങനെയിപ്പം ചേഞ്ച്‌ ചെയ്യണ്ട."
ഞാന്‍ : "അല്ല, നമ്മളിത്രേം ക്ലോസായ സ്ഥിതിക്ക് ഇടയ്ക്കൊന്നു വിളിക്കണമെന്ന് തോന്നുമ്പോള്‍...അതാ..ബുദ്ധിമുട്ടാണെങ്കില്‍  വേണ്ട."
രേ ചേ: " വിളിക്കണമെന്ന് തോന്നുകയാണെങ്കില്‍ ഞാന്‍ വിളിച്ചോളാം. നിന്റെ നമ്പര്‍ തന്നോളൂ"
ആ നമ്പര്‍ പാളിയെങ്കിലും ഞാന്‍ നമ്പര്‍ കൊടുത്തു.

"ഞാനിതാദ്യമായിട്ടാ ജനറല്‍ കംബാര്‍ട്ട്മെന്റില്‍, പെട്ടന്നായതുകൊണ്ട് റിസര്‍വ് ചെയ്യാന്‍ പറ്റിയില്ല. ഇതിലൊക്കെ പോകുന്നവരെ സമ്മതിക്കണം.എന്താ തിരക്ക്..!!" ഞാനടുത്ത വെടി പൊട്ടിച്ചു.

           അങ്ങനെ ഒന്നും രണ്ടും പറഞ്ഞു സമയം പോയി. 12 -12 .30 ആയി. അല്ലാവരും ഉറങ്ങി.ഞങ്ങള് തമ്മിലുള്ള ആ സൌഹൃദ ബന്ധം വളര്‍ന്നു അതൊരു അവിഹിതബന്ധമായി പിന്നീടൊരു ലൈംഗികബന്ധത്തില്‍ കലാശിച്ചു എന്നാരും കരുതിയേക്കരുത്. എല്ലാരേം പോലെ ഞങ്ങളും ഉറങ്ങി. പിറ്റേന്ന് രാവിലെ എഴുന്നേറ്റു. വടകരയെത്തി.ഞങ്ങള് രണ്ടുപേരുമിറങ്ങി. പോകാനായപ്പോള്‍ ഞാന്‍ ചോദിച്ചു ,
" എന്നാണിനിയൊന്നു കാണുക? ഇനിയെന്ന് ഈ ലൈഫില്‍ ഒന്നൊപ്പം സഞ്ചരിക്കുക ?"
" കാണാം. ഞാനുണ്ടാകും ഈ ജീവിതത്തിനോപ്പവും, അതിനു ശേഷവും. എന്താ പോരെ ? ബൈ അനൂപ്‌ "
അങ്ങനെ ആ രേഖ മാഞ്ഞു പോയി.

                  ഒരാഴ്ച കഴിഞ്ഞു. ഇന്നന്റെ മൊബൈലില്‍ ഒരു കോള്‍. എടുത്തപ്പോള്‍,
" ഹലോ..അനൂപല്ലേ ? ഇത് രേഖയാണ്. ട്രെയിനില്‍ വച്ച് പരിചയപ്പെട്ട...
ഇയാള്‍ക്ക് തിരക്കില്ലെങ്കില്‍ എനിക്കൊന്നു അര്‍ജന്റായിട്ടു കാണണം. വടകര വരണം. M .R .A  ഹോട്ടലിലോട്ടു വരൂ, ഒരു മൂന്നു മണിക്ക്."
" ഇല്ല..തിരക്കില്ല.ഞാന്‍ വരാം ഓക്കേ."
ഞാനാകെ ത്രില്ലടിച്ചു. കുളിച്ചു കുട്ടപ്പനായി, സ്പ്രേയൊക്കെ അടിച്ചു സമയത്തിനു തന്നെ അവിടെയെത്തി.
                  കോഫിയ്ക്ക് ഓര്‍ഡര്‍ ചെയ്തു ഞങ്ങളിരുന്നു. അവര്‍ വലിയ ഗൌരവത്തിലാണ്. ബാഗു തുറന്നു എന്തൊക്കെയോ കടലാസും ഫയലുമൊക്കെയെടുത്തു മേശപ്പുറത്തു വച്ചു. എന്നിട്ടൊരൊറ്റ പറച്ചിലും,
"നീയൊരു പോളിസിയെടുക്കണം..!!"
" പോളിസിയോ? എന്തു പോളിസി ?"
" LIC പോളിസി. എനിക്ക് ഈ വര്‍ഷത്തെ കോട്ട തികയ്ക്കാന്‍ ഒരു പോളിസി കൂടി വേണം. നിനക്കാണെങ്കില്‍ കുഴപ്പമൊന്നുമില്ലലോ. നല്ല ശമ്പളമൊക്കെയില്ലേ. I T പ്രൊഫഷണല്സിനു പറ്റിയ സ്കീമുണ്ട്. എടുക്കട്ടെ?"
എന്റെ കണ്ണിലൂടേം  കാതിലൂടേം കിളി പറന്നു. അഞ്ചു പൈസ ഇന്‍കം ഇല്ലാത്ത എനിക്കൊക്കെ പറ്റിയ സ്കീമും കാണുമോ ഇവരുടെ കയ്യില്‍..! ഞാനാകെ വിളറി.സത്യം പറഞ്ഞാലോ.
പുള്ളിക്കാരി ഒരുമ്പട്ടു  തന്നെയാണ് വന്നിരിക്കുന്നത്. ഞാന്‍ മറുത്തെന്തെങ്കിലും  പറയുന്നതിന് മുന്‍പ്  അവര്‍ ഡോക്യുമെന്‍ററി തയ്യാറാക്കി കഴിഞ്ഞിരുന്നു. എന്നെക്കൊണ്ടതില്‍ ഒപ്പും വെപ്പിച്ചു.
" മാസം 2800 രൂപയെ അടയ്കെണ്ടൂ. നല്ല സ്കീമാണ്. ഐ ടി പിള്ളേര്‍ക്ക് പറ്റിയതാ."
അപ്പോഴേക്കും കോഫിയെത്തി.
വെയിറ്റര്‍ : " കഴിക്കാനെന്താ ? പൊറാട്ട, ചപ്പാത്തി, ചിക്കന്‍ ചില്ലി, ചിക്കന്‍ കബാബ് , ചിക്കന്‍ മഞ്ചൂരി, ചിക്കന്‍ 65 ..!!"


എക്സ്ട്രാ സ്കീം  

"LIC of India ,  ജീവിതത്തിനൊപ്പവും ജീവിതത്തിനു ശേഷവും."
ഞാന്‍ സൈഡായി നടത്തികൊണ്ട് പോകുന്ന LIC  എജന്‍സിയുടെ പ്രൊമോഷന് വേണ്ടിയാണ് ഇത് എഴുതിയതെന്നു, എന്നെ പരിചയമുള്ള ചില പരിശകള്‍ പറഞ്ഞേക്കാം. വിശ്വസിക്കരുത്..!!
 

കാത്സ്യം കോക്കൊ ആല്‍ക്കഹോളേറ്റ്

                                      സായംസന്ധ്യകളില്‍ സ്ഥലത്തെ പ്രമുഖ രാഷ്ട്രീയമീംമാംസകരൊക്കെ ഒത്തുചേരുന്ന ഒരു സദസ്സ്  ഉണ്ട് ഞങ്ങളുടെ നാട്ടില്‍. സംസ്കാരമില്ലാത്ത ചിലര്‍ ഈ കൂട്ടായ്മയെ 'ജാനകീ ബാര്‍' എന്നൊക്കെ വിളിച്ചു പോരുന്നു. മേല്‍ പറഞ്ഞ പ്രമുഖര്‍ അവിടെയിരുന്നു ജാനകിയേട്ത്തിയുടെ സ്പെഷ്യല്‍ 'നാടനും' ഒപ്പം ടച്ചിങ്ങിന് നല്ല പൊള്ളിച്ച മീനുമായി ഘോരഘോരം രാഷ്ട്രീയം പറയുന്നതിനാല്‍ ബാറോരമേഖലയിലെ എത്ര കുട്ടികള്‍ക്കാണ് സാമൂഹ്യപാഠത്തില്‍ അമ്പതിലമ്പത്  കിട്ടിയതെന്നറിയാമോ?. ഇങ്ങനെയുള്ള ഈ വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ സുട്ടു അണ്ണന്‍ നയിക്കുന്ന ഒരു പണിയുമില്ലാത്ത ഞാനടക്കമുള്ള നിരവധിയനവധി യുവാക്കളുടെ ഒരു കൊച്ചു സംഘം മനയ്ക്കലെ പടിപ്പുരയില്‍ തമ്പടിക്കും. അവിടെയിരുന്നു ഞങ്ങളാ പഴയ പാട്ട് റീമിക്സ് ചെയ്തു ഉറക്കെ പാടും,
                '' ആദിയില്ലലോരന്തമില്ലല്ലോ
                  ലക്കാ ലംബോ ലായുഗത്തില്‍..
                  ഹോയ്...ഹോയ്...
                  ജോലിയില്ലല്ലോ കൂലിയില്ലല്ലോ
                  ലക്കാ ലംബോ ലീയുഗത്തില്‍..!!
                  ഹോയ്...ഹോയ്...
                       ഈ പടിപ്പുരയുടെ മുന്‍പിലൂടെയാണ്  എല്ലാ ബഹു: കുടിയന്മാരും ജാനകീ ബാറിലേക്ക് രണ്ടുകാലില്‍ പോകുന്നതും തിരിച്ചു നാലുകാലില്‍ വരുന്നതും. ഞങ്ങളാണെങ്കില്‍ കോളേജു ജീവിതത്തിനു ശേഷം ബാറുജീവിതം അറിഞ്ഞിട്ടില്ലത്തവരും. നാട്ടില്‍ മാന്യന്മാരായാലുള്ള പ്രശ്നമാണിത് . എത്ര ദൂരം പോയിട്ടാണ് ഒരു 'സ്വര്‍ണം' വലിക്കുന്നതെന്ന് അറിയാമോ? അതുകൊണ്ടു തന്നെ തിരിച്ചു വരുന്ന കുടിയന്‍മാരോട് ഞങ്ങള്‍ ഒരുപാട് സംസാരിക്കും, ഒരു രണ്ട് മൂന്നു മണിക്കൂര്‍ നേരത്തേയ്ക്ക്  നല്ല കിക്കിനു അതുമതി !
                    ഐസ് ക്രീമിനെ പറ്റി പറയുമ്പോള്‍ കുഞ്ഞാലികുട്ടിയെ
മറക്കാന്‍ പറ്റ്വോ? ജറ്റ് വിമാനങ്ങളെ പറ്റി പറയുമ്പോള്‍ ജോസഫിനെ മറക്കാന്‍ പറ്റ്വോ? അതുപോലെ തന്നെ മദ്യത്തെ പറ്റി പറയുമ്പോള്‍ വിസ്മരിക്കാന്‍ പറ്റാത്ത ഒരു മഹദ് വ്യക്തിത്വമാണ് എളോന  ഉണ്ണി കൈമള്‍ എന്ന ഞങ്ങളുടെ സ്വന്തം ഉണ്ണിയേട്ടന്‍. മുലകുടി നിര്‍ത്തിയ അന്നുമുതല്‍ കള്ളുകുടി തുടങ്ങിയ അങ്ങേരുമായി ഞങ്ങള്‍ എന്നും ഒരുപാട് സംസാരിക്കും. അന്നാണ് , പെണ്ണല്ലാതെ മറ്റൊരു ലഹരിയുമില്ലത്ത ഞങ്ങളുടെ ഷരുമോന്‍ മഹത്തായ ആ ചോദ്യം തൊടുത്തു വിട്ടതും, ഉണ്ണിയേട്ടന്‍ വിപ്ലവാത്മകമായ ആ ഉത്തരം തിരിച്ചു വിട്ടതും..!
ചോദ്യം ഇതായിരുന്നു,
  '' എന്നെങ്കിലുമൊരിക്കല്‍  ജാനകിയേട്ത്തി ഈ ബാറങ്ങു  അടച്ചു പൂട്ടിയാല്‍ ഉണ്ണിയേട്ടനെന്തു  ചെയ്യും?''
ഉണ്ണിയേട്ടന്‍ പറഞ്ഞു ,
 '' മക്കളെ..പൊന്നു മക്കളെ.. ജാനകിയെട്ത്തിയല്ല, ബീവറേജസ് കോര്‍പ്പറെഷന്‍ തന്നെ അടച്ചുപൂട്ടിയാലും ഈ ഉണ്ണി ജീവിക്കും..കുടിച്ചു തന്നെ ജീവിക്കും. ഞാനിതൊന്നും വെള്ളത്തിന്റെ മോളീ പറയുകയാണെന്ന് വിചാരിക്കരുത് .നിങ്ങള്‍ക്കറിയാമോ ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് , നാട്ടിലിറങ്ങി കൂട്ടം കൂടിയിരുന്നു വെള്ളമടിക്കാന്‍ പറ്റാതിരുന്ന ആ കാലത്ത് പോലും ഈ ഉണ്ണി അടിച്ചിട്ടുണ്ട്. അതിനുള്ള ട്രിക്കൊക്കെ  എന്റെ കയ്യിലുണ്ട്.''

അതെന്തു ട്രിക്ക് ???


ഉണ്ണിയേട്ടന്‍ വീണ്ടും,
 '' കുട്ടികളേ നിങ്ങളീ നിഗൂഡ രഹസ്യം പരസ്യമാക്കിലെങ്കില്‍ ഞാന്‍ പറയാം. നിങ്ങളീ ചെന്തെങ്ങ് കണ്ടിട്ടുണ്ടോ? ആദ്യം ആ ചെന്തെങ്ങിന്റെ ഇളനീര്‍ വെട്ടികൊണ്ടു വര്വാ, എന്നിട്ടതിന്റെ മുകള്‍ ഭാഗം കൊയ്യക്കാര് ചെത്തുന്നത് പോലെ പൊട്ടിക്കാതെ,വെള്ളം പുറത്തു വരാതെ വൃത്തിയായി ചെത്തിക്കളയ്വാ, ന്നിട്ട് ഒരു സഞ്ചി നിറയെ ചൂളയില്‍ നിന്നും കിട്ടുന്ന, ഈ കുമ്മായം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇത്തിളുകള്‍ സംഘടിപ്പിക്കുക. ഇനി കുറച്ചു ഇത്തിളുകള്‍ നിലത്തു വിരിച്ചിട്ടു അതിന്‍റെ മുകളിലായി ഇളനീര്‍ അങ്ങനെ കുത്തനെ നിര്‍ത്തിയിട്ടു വീണ്ടും ഇളനീരിന്റെ മുകളിലായി അല്‍പ്പം കൂടി ഇത്തിള് വിതറുക. ഇനി ഇച്ചിരി പച്ചവെള്ളം അതിന്‍റെ മുകളിലായിട്ടങ്ങട് തളിക്കുക. മതി. ഒരു രണ്ട് മൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ട് ആ ഇളനീര് എടുത്തടിച്ചോ. മക്കളെ നേരത്തോടു നേരമാകണം കിക്ക് പോകണമെങ്കില്‍."
                       ഇത് കേള്‍ക്കേണ്ട താമസം ഞങ്ങളുടെ മനസ്സിലെ 'ബൈജു' സടകുടഞ്ഞെഴുനേറ്റു. അങ്ങനെയാണ് ആ വിശുദ്ധ മദ്യം ഉണ്ടാക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്. അമ്പുകുളങ്ങര  മുത്തുപ്പട്ടരെന്ന ഞങ്ങളുടെ സുഹൃത്തിന്റെ അയല്‍വാസിയായ പാറപ്പുറത്ത് ഷാഹിദാമ്മായീന്റെ പറമ്പില്‍ ചെന്തെങ്ങുണ്ട്. അമ്മായി കാണാതെ വേണം ഇളനീരിടാന്‍. അമ്മായീന്റെ മാരക ഫിഗറു കാരണം ലത്തീഫ് ക്ക പിന്നേം പിന്നേം ഇളനീരിട്ടതിന്റെ ഫലമായി മൂപ്പത്തിയാരിപ്പോള്‍ മൂന്നാമതും ഗര്‍ഭിണിയായിരിക്കുകയാണ് . അത് കാരണം ശര്‍ദ്ധിയും മയക്കവുമൊക്കെയായി അവരങ്ങ് അടങ്ങി പോയി, പുറകു വശത്തോട്ടൊന്നും വരാന്‍ ചാന്‍സില്ല. ഞാനും മുത്തുവും അതി വിദഗ്ദ്ധമായി ഇളനീരിട്ടു കൊണ്ടു വന്നു. പരീക്ഷണമായതിനാല്‍  ഒന്നേ പറിച്ചുള്ളൂ. എന്നിട്ട് ഉണ്ണിയേട്ടന്‍ പറഞ്ഞത് പോലെ രഹസ്യമായി ഒരിടത്ത് ഇത്തിളൊക്കെ വിരിച്ചു, വെള്ളമൊക്കെ തളിച്ച് വെച്ചു. മൂന്നു മണിക്കൂറായപ്പോള്‍  ഇളനീരുമായി മുത്തുവിന്റെ വീട്ടിലേക്കു പോയി.
                     വെള്ളമുണ്ടും ഭസ്മക്കുറിയുമില്ലാതെ ഞാന്‍ സാധാരണ വെള്ളമടി പതിവില്ല. 'ശൂ' ന്ന് കുളിക്കാനായി ഞാന്‍ വീട്ടിലേക്കോടി, അവന്‍ പടിപ്പുരയിലെക്കും നടന്നു. പത്തു മിനുട്ടുകൊണ്ട് കുളിച്ചു കുറീം തൊട്ടു അവനേം കൂട്ടി ഞാന്‍ അവന്റെ വീട്ടിലേക്കോടി.
ട്യൂം..!!! 

ഇളനീരില്ല..! 
മുറ്റത്തെ മതിലിന്റെടുത്തു വച്ചിരുന്ന ഇളനീരില്ല..!!
''അമ്മേ ഇളനീരെവിടെ?'' അവനലറി.
'' ഓ..അതാരാ അവിടെ കൊണ്ടാച്ചേ..? ന്തായാലും നന്നായി. അങ്ങട്ടേലെ  ഷാഹിദ കുറച്ചു നേരത്തെ ശര്‍ദ്ധിച്ചിട്ട്   തലചുറ്റി വീണ്. ഭാഗ്യത്തിന് തെങ്ങില്‍ കേറണ്ടി വന്നില്ല. ഞാനാ എടുത്തു കൊടുത്തെ അത്, നിന്നെ കൊണ്ടൊരുപയോഗമുണ്ടായല്ലോ നാട്ടാര്‍ക്ക്..! മതിയെടാ..എനിക്കതുമതി..'' അടുക്കളയില്‍ നിന്നും അമ്മയുടെ മറുപടി വന്നു.
അങ്ങ് ദൂരെ ചെന്തെങ്ങിന്‍ തോപ്പുകളില്‍ നിന്നും ഞങ്ങളാ പാട്ട് കേട്ടു..!!
                  ''പരുമല ചരുവിലെ പടിപ്പുരവീട്ടില്‍
 
                     പതിനെട്ടാം പട്ട തെങ്ങു വച്ചു...!!"
പച്ചടി വെച്ച കച്ചട്ടി പോലെയായ പാറപ്പുറത്ത് ലത്തീഫിന്റെ മുഖത്തു നിന്നു പിറ്റേന്ന് ഞങ്ങള്‍ക്കത് സ്പഷ്ട്ടമായി, ഇന്നലെ ഷാഹിദ താത്ത അഞ്ചാറു പതിനെട്ടാം പട്ടയെങ്കിലും വച്ച് കാണും. തീര്‍ച്ച.!!


ടച്ചിങ്ങ്സ്

 ഇത് വായിച്ചിട്ട് ആരെയെങ്കിലും മനസ്സില്‍ ലഡ്ഡു പൊട്ടിയെങ്കില്‍ അത് വെറുതെയായി. അങ്ങനെ ഓസിയില്‍ ഓ.സി.യാറിനേക്കാള്‍ മുന്തിയ ഈ ഐറ്റം ഉണ്ടാക്കിയടിക്കാം എന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാത്സ്യം കോക്കൊ ആല്‍ക്കഹോളേറ്റ് എന്ന ഈ  വിശുദ്ധ മദ്യത്തിന്റെ നിര്‍മാണ പ്രക്രിയയിലെ  അതി പ്രധാനമായ ഒരു സ്റ്റെപ്പ് ഞാന്‍ മനപ്പൂര്‍വം വിട്ടുകളഞ്ഞിട്ടുണ്ട്. അറിയാലോ എനിക്കൊരു ജോലിയുമില്ല. അതുകൊണ്ടു ആരെങ്കിലും എനിക്കൊരു ജോലി വാങ്ങി താ. ആ പുണ്യാത്മാവിനായി മിസ്സിംഗ്‌ സ്റ്റെപ്പ് ഞാന്‍ രഹസ്യമായി തന്നെ സൂക്ഷിച്ചോളാം.
' എന്റെ കയ്യിലുണ്ട് ആത്മവിശ്വാസം.., ഒപ്പം ഇലക്ട്രോണിക്സില്‍  ഒരു ബി ടെക് ഡിഗ്രിയും..!!

എന്‍ക്വയറി

തിരിച്ചറിയാനൊരു
കുത്തോ
കോമയോ
കാക്കപ്പുള്ളിയോ
മറുകോ
ഇല്ലാഞ്ഞതിനാല്‍
എനിക്കവര്‍
പാസ്പോര്‍ട്ട്‌
തന്നില്ല.

കറുത്ത്
കനത്തൊരു
വെട്ട്
എന്റെ
ഹൃദയം പിളര്‍ന്നിട്ടുകൂടി..!

ചില താരതമ്യ പഠനങ്ങള്‍

പൊടിതട്ടി
വൃത്തിയാക്കുമ്പോഴാണ്
കണ്ടത്.
തെക്കേമുറിയിലെ
അടച്ചിട്ട
ഷെല്‍ഫിലെ
അടിത്തട്ടിലിരുന്ന് ,
ഇനിയൊട്ടുമാവര്‍ത്തിക്കാ-
നിടയില്ലത്തൊരു
ശുഭ കാലമോര്‍ത്ത്
കണ്ണുകള്‍ കലങ്ങി,
ആ പഴയ
വി.സീ.പ്പി..!!

നിന്റെ
ഓര്‍മകളില്‍
പൂപ്പല്‍ പിടിക്കാത്തൊരു
പൂക്കാലമെങ്കിലുമുണ്ട്..!!
എനിക്കോ?

പാഠം ഒന്ന്‌ ; മിസോജനി അഥവാ നാരീവിദ്വേഷം

എല്ലാ മഹത്തരമായ വിജയങ്ങള്‍ക്ക് പിന്നിലും ഒരു സ്ത്രീയുണ്ടാകും എന്ന് പറഞ്ഞത് പോലെ തന്നെ, എല്ലാ പരാജയങ്ങളുടെ പിന്നിലും കാണും പണ്ടാരമടങ്ങാനായിട്ട് ഒരു പെണ്ണ്..!!                                    
      പറഞ്ഞു വരുമ്പോള്‍ ഒരുപാട് മുന്‍പാണ്. 1996 ഏപ്രില്‍ മാസത്തിലെ കറത്തു  തടിച്ചൊരു രാത്രി. അത് കഴിഞ്ഞിട്ടുള്ളോരു  തണുത്ത വെളുപ്പാന്‍ കാലം. ഞാനും അവളും മൂന്നാം ക്ലാസ്സില്‍ പഠിക്കുന്നു. ഇന്നും ചന്ദനം മണക്കുമ്പോഴും 'നന്ദനം' കാണുമ്പോഴും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് അവളാണ്,
സുജി.
അങ്ങനെയായിരുന്നു എല്ലാരും അവളെ വിളിച്ചിരുന്നത്.(കാരണം അതായിരുന്നു അവളുടെ പേര്)
           നാട്ടിലെ ശ്രീകൃഷ്ണ ക്ഷേത്രവും അതിന്റെ പരിസരങ്ങളുമായിരുന്നു കുട്ടികളുടെ കളിസ്ഥലം. അന്നൊക്കെ ഒരുമാതിരി വൃത്തികെട്ട കളികളൊക്കെയും ഞങ്ങള്‍ കളിച്ചിരുന്നു. ചോറും കറിയും ഉണ്ടാക്കി കളി, അച്ഛനും അമ്മയും കളി, ബസ്സ് കളി, ഉത്സവം കളി..അങ്ങനെ പല പല കളികള്‍. ഏതു കളിയാണെങ്കിലും എനിക്കങ്ങനെ പറയത്തക്ക റോളൊന്നും കിട്ടിയിരുന്നില്ല. അതായത്, ബസ്സു കളിയാണെങ്കില്‍ കിളി, ഉത്സവം ആണെങ്കില്‍ കതിനക്കാരന്‍‍ അങ്ങനെ... അച്ഛനും അമ്മയും ആയികളിക്കുമ്പോള്‍ എപ്പോഴും സുജിയാണ് അമ്മ. 'മാമന്‍' വരെ ആയിട്ടുള്ള എനിക്ക് അന്നേവരെ ഒരു അച്ഛന്റെ റോള്‍ കിട്ടിയിരുന്നില്ല.മിക്കവാറും അച്ഛനാകുന്നത്,  കൂടെ പഠിക്കുന്നവനും, എല്ലാ കാര്യങ്ങളിലും എനിക്ക് പാരയായിട്ടുള്ളവനും സര്‍വോപരി ഒരു കൊഞ്ഞാണനുമായ പാച്ചുവായിരുന്നു.
         പതിവുപോലെ അന്നും സുജി തന്നെ അമ്മ. ബട്ട്‌, മാധവേട്ടന്റെ പറമ്പിലെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മാവിലെ പഴുത്തു മുഴുത്ത മുട്ടന്‍ മാമ്പഴങ്ങള്‍ കണ്ടപ്പോള്‍ സുജിയും പറഞ്ഞു, ' ഒരു ചേഞ്ച്‌ ആര്‍ക്കാണ് ഇഷ്ട്ടമാല്ലത്തത്?'.
ഹവ്വ ആദമിനോട് ആപ്പിളിന് പറഞ്ഞതുപോലെ, എല്ലാ ആദം ചേട്ടന്മാരോടുമായി അവള്‍ പറഞ്ഞു,
'' ഏറ്റവും ആദ്യം എനിക്കൊരു എമണ്ടന്‍ മാങ്ങ പറിച്ചു തരുന്ന വീരശൂര പരാക്രമിയാണ്  ഇന്നത്തെ അച്ഛന്‍...!!''
ഇപ്പോള്‍ ഓരോ ഡ്യൂറോഫ്ലെക്സ് മെത്തകള്‍ക്കൊപ്പവും നേടൂ, കൂടെ കിടക്കാന്‍ ഒരൊന്നന്നര ചരക്ക്, എന്ന് പറയുമ്പോലെ എന്ത് നല്ല ഓഫര്‍..!!അപ്പോഴേക്കും  ബ്ലൂലോക ചതിയനായ പാച്ചു അതിലും വലിയൊരു കൊടും പാര ഇറക്കി കഴിഞ്ഞിരുന്നു,
'' അച്ഛന്റെ റോള്‍ മാത്രം പോര, മാങ്ങ പറിച്ചുതരുന്നവന്  സുജി ഒരു ഉമ്മ കൊടുക്കുകയും കൂടി വേണം..! ''
പഴുത്തു നില്‍ക്കുന്ന മാമ്പഴങ്ങള്‍ കണ്ടപ്പോള്‍ പഹയത്തി അതങ്ങ് സമ്മതിക്കുകയും ചെയ്തു.
        എനിക്കാകെ വാശി കയറി. അവളുടെ ഒരു ഉമ്മ എന്നതിനേക്കാള്‍, ഒരു അച്ഛനാകാന്‍ ചാന്‍സ് കിട്ടുന്നതിന്റെ ആവേശമായിരുന്നു . പാനിന്‍  മേല്‍ മധു  എന്ന പോലെ അവനെങ്ങാനും അവളുടെ പക്കല്‍ നിന്നും ഉമ്മ വാങ്ങുമോ എന്ന ടെന്‍ഷനും.
         മത്സരം തുടങ്ങി. മാമ്പഴം ലക്ഷ്യമാക്കി കല്ലുകള്‍ പല പല കൈകളില്‍  നിന്നും ചീറി പാഞ്ഞു. എറിയാന്‍ പണ്ടേ ഞാന്‍ പിന്നിലായിരുന്നു. ഞാന്‍ അതിവിദഗ്ദ്ധമായി കല്ലുകള്‍ മാവില്‍ പോലും കൊള്ളിക്കാതെ എറിഞ്ഞു കൊണ്ടേയിരുന്നു.അതിനിടയ്ക്ക് പാച്ചുവിന്‍റെ കയ്യില്‍ നിന്നും മിസൈല്‍ പോലെ പോയ ഒരു കല്ല്‌ പഴുത്തു നില്‍ക്കുന്ന മാങ്ങ കുലയ്ക്ക് തന്നെ പോയി കൊണ്ടു.
ദാ കിടക്കുന്നു ചക്ക പോലെ മൂന്ന് മാങ്ങ..!!
കല്ല്യാണസൗഗന്ധികവുമായി വരുന്ന ഭീമസേനനെ പോലെ ആ തടിയന്‍, മാങ്ങയുമായി നമ്മുടെ ദ്രൗപതികുട്ടിയുടെ അടുത്തേക്ക്.
ആര്‍ത്തിയോടെ ആ മൂന്നു മാങ്ങയും വാങ്ങിട്ടു എല്ലാവരും നോക്കിനില്‍ക്കെ അവള്‍
അവനിട്ട് ഒരു കിസ്സ്‌..ഒരു കിടിലന്‍ കിസ്സ്‌..!!
ഞാനാകെ ശശിയായി.
രണ്ട് സൂപ്പര്‍  ഓഫറുകളാണ് കളഞ്ഞു കുളിച്ചത്. ഒപ്പം പാച്ചുവിന്‍റെ ഒരു കമന്റും വന്നു,
'' ഡാ അച്ഛനാകാനൊക്കെ ഒരു 'ഇത് ' വേണം, നീ വിഷമികേണ്ട മാമന്റെ റോള്‍ നിനക്കുതന്നെ''
എല്ലാരും ചിരിച്ചു. ആ ഭദ്രകാളിയും.
''മാമന്റെ റോള്‍ നിന്‍റെ അച്ഛന് കൊടുക്ക് '' എന്നും പറഞ്ഞു ഞാനൊരോട്ടം
വച്ചുകൊടുത്തു വീട്ടിലേക്ക്.
     ദിവസവും വൈകുന്നേരം അമ്പലത്തില്‍ ഭജന പതിവാണ്, അത് കഴിഞ്ഞിട്ടു പായസവും. അന്ന് വൈകുന്നേരം രാവിലെത്തെ ഡെസ്പ്പ്  തീര്‍ക്കാന്‍ ഭജന പാടി മരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.ഭജനയ്ക്ക് സുജിയും ഉണ്ടായിരുന്നു. എന്‍റെ അടുത്തു തന്നെ ഇരിന്നിട്ടും ഞാന്‍ അവളോട്‌ ഒന്നും മിണ്ടിയില്ല. അവള്‍ പുഞ്ചിരി തൂകിയപ്പോള്‍ ഞാന്‍ മുഖം തിരിച്ചു കളഞ്ഞു.എല്ലാം കഴിഞ്ഞു പായസവും  വാങ്ങി ഞാന്‍ വീട്ടിലേക് പോകാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നൊരു പെണ്‍വിളി,
ലവള്‍: ഡാ അനൂപേ നിക്കെടാ..
ഞാന്‍: മ്..എന്താ ?
ലവള്‍ :നിനക്ക് വിഷമമായോ?
ഞാന്‍ : ഇല്ല...സന്തോഷമായി.
'നിനക്കൊരു കാര്യം കാണിച്ചു തരം, വാ..' അവള്‍ വിളിച്ചു. ഞാന്‍ പിന്നാലെ നടന്നു. ഇത്തിരിയങ്ങോട്ടെത്തിയപ്പോള്‍ അവള്‍ പറഞ്ഞു, '' ഇനി കണ്ണടച്ചിട്ടു ഇഷ്ട്ടമുള്ള ഒരു കാര്യം ആലോചിച്ചിട്ട് 'അമ്മേ നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ' എന്ന് മൂന്നു തവണ ചൊല്ല്''.
ഞാന്‍ കണ്ണടച്ചിട്ടു ഒരു അച്ഛനാകുന്നതിനെ പറ്റി ആലോചിച് മന്ത്രം ചൊല്ലാന്‍ തുടങ്ങി. 

പെട്ടന്നു,
'ഡിം' ന്നൊരുമ്മ എന്റെ കവിളില്‍..! (സത്യം)
ഞെട്ടി കണ്ണ് തുറന്നു നോക്കുമ്പോള്‍ ഇന്നും മറക്കാന്‍ പറ്റാത്ത അത്രമേല്‍ ഭംഗിയുള്ള ഒരു ചിരിയും തന്നിട്ട്  കൃഷ്ണതുളസി ഓടി പൊയ്ക്കളഞ്ഞു.ആദ്യ ചുംബനം..!!
സന്തോഷം കൊണ്ടു കൈലുള്ള പായസം മുഴുവന്‍ ഒറ്റയടിക്ക് കുടിച്ചു തീര്‍ത്തിട്ട് ഞാന്‍ വീട്ടിലേക്ക് പോയി.
ശുഭം.
         നിങ്ങളിപ്പം  വിചാരിക്കും ഇതിലെന്താ പരാജയം, ഇത് വിജയമല്ലേ എന്ന്. പക്ഷെ അങ്ങനെയല്ല വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. കുട്ടിക്കളിയൊക്കെ മാറി.എല്ലാരും വലുതാകുന്നത് പോലെ ഞങ്ങളും വലുതായി. S .S .L.C. പരീക്ഷയായി.അന്ന് പരീക്ഷയും കഴിഞ്ഞു തീരെ സമയം പോക്കാതെ ഞാന്‍ വീട്ടിലേക്ക് വച്ചടിക്കുകയായിരുന്നു. പിറ്റേന്ന് ഹിന്ദി പരീക്ഷയാണ്.അപ്പോഴുണ്ട് സുജി വരുന്നു. ഞങ്ങള്‍ ഒരേ വഴിക്കാണ് വീട്ടില്‍ പോകാറ്‌. നല്ല വെയില്‍.അവള്‍ കുട ചൂടിയിട്ടുണ്ട്.
'' വെയില്‍ കൊള്ളണ്ട കുടയില്‍ നിന്നോ '' അവള്‍ പറഞ്ഞു. വെയിലുകൊണ്ട് നനയണ്ടാന്നു  കരുതി ഞാനും കുടയില്‍ കയറി.പിറ്റെന്നെത്തെ ഹിന്ദി പരീക്ഷയെ പറ്റിയുള്ള ചിന്തയിലാണ് ഞാന്‍.
'' ഡാ നിനക്ക് ഓര്‍മ്മയുണ്ടോ, നമ്മുടെ പഴയ കളിസ്ഥലോം, കളികളും, ആ കാലമൊക്കെ ആയാല്‍ മതിയായിരുന്നു. ഇങ്ങനെ പരീക്ഷയും ഇല്ല, ടെന്‍ഷനും ഇല്ല''. സുജി പറഞ്ഞു.
'ശരിയാ' ഞാന്‍ തലയാട്ടി.
'നിനക്ക് ഓര്‍മ്മയുണ്ടോ...അത്..??
'ഏത്? '
പെട്ടന്നാണ് ആ ഭീകരമായ ചോദ്യം.
' അന്നൊരിക്കല്‍ ഞാന്‍ നിനക്കൊരു ഉമ്മ തന്നത് ഓര്‍മ്മയുണ്ടോന്ന്..?? '
ഞാനാകെ വല്ലാതായി.അല്‍പ്പം നാണത്തോടെ ഞാന്‍ മൂളി,
' ഉം..എന്തേ? '
'ഒന്നുമില്ല..നിനക്ക് ഇപ്പോഴും ഓര്‍മ്മയുണ്ടോ എന്നറിയാനാ..എന്നാ ഞാന്‍ പോട്ടെ'.
അവള്‍ പറഞ്ഞു.
അവളുടെ വീടെത്തിയിരുന്നു.
       എന്റെ  S .S .L .C. പരീക്ഷ അലമ്പായി പോകാനുള്ള  ഒരേയൊരു കാരണം ഇതാണ്.പിന്നെ ഒരൊറ്റ പരീക്ഷ പോലും ശരിക്കെഴുതാന്‍ പറ്റിയില്ല. എന്താ അവളിപ്പോള്‍ അങ്ങനെ ചോദിയ്ക്കാന്‍ കാരണം എന്ന് ആലോചിച്ച്  ആലോചിച്ച് ഒരക്ഷരം പഠിക്കാന്‍ പറ്റിയില്ല. ഭാഗ്യത്തിനാണ് ഹിന്ദി പരീക്ഷ ജയിച്ചത്‌ തന്നെ. എന്തോ ഈയിടെയായിട്ട് മമ്മൂക്കയുടെ ആ പഴയ ഡയലോഗ് ഇടയ്ക്കിടെ ഓര്‍മ്മ വരുന്നു;
''നീയടക്കമുള്ള പെണ്ണ്‍ വര്‍ഗ്ഗം മറ്റാരും കാണാത്തത് കാണും, നിങ്ങള്‍ ശപിച്ചു കൊണ്ടു കൊഞ്ചും, ചിരിച്ചു കൊണ്ടു കരയും..മോഹിച്ചു കൊണ്ടു വെറുക്കും..!''
എന്താ അങ്ങനെ ???
 പിന്‍കുറിപ്പ്‌
പിന്നിലിരുന്ന കാ‍ന്താരിപ്പെണ്ണ്‍  അവളുടെ കാലുകൊണ്ടെന്റെ കാലിലൊരു
വിരുതു കാണിച്ചപ്പോള്‍ കണ്ട്രോളു  പോയിട്ടഞ്ചെട്ടു ചോദ്യങ്ങള്‍ ഒരുമിച്ചു
തെറ്റിയത് കാരണമാണ് , കേരള എന്ട്രന്‍സ് പരീക്ഷയില്‍ എന്റെ റാങ്ക് അത്രയ്ക്കും
താഴെ പോയത്. ഒന്നുമില്ലെങ്കിലും എന്റെ തന്നെ റാങ്ക് പ്രതീക്ഷയായിരുന്നു
ഞാന്‍..!


ശാസ്ത്ര സത്യ(?)ങ്ങള്‍

ഭൂമി ഉരുണ്ടതാണെന്ന്
ഞാനുമാദ്യം വിശ്വസിച്ചില്ല.
എങ്ങോട്ടു
പോയാലുമൊടുവില്‍
നിന്റടുത്തെത്താന്‍
തുടങ്ങിയപ്പോള്‍
എനിക്കും ബോധ്യമായി.

എന്നാലും
ഒക്സിജന്‍ ഇല്ലാതെ
ജീവിക്കാന്‍ പറ്റില്ലെന്ന്
ഞാനിതുവരെ വിശ്വസിച്ചിട്ടില്ല..!

സംശയം


കണ്ണുകളിലൂടെ
കയറി ചെല്ലുന്നത്
മനസ്സിലെക്കാണെന്ന്
മനസ്സിലായത്‌ കൊണ്ടാണോ
ഒരു കണ്ണട വച്ച്
അവിടെയും
നീയെന്നെ തടഞ്ഞത് ?

പിശുക്കി

നീ
ഊതിവീര്‍പ്പിച്ചിട്ടൊടുക്കം
ശ്വാസം
മുട്ടി മരിക്കാന്‍ പോലു-
മിത്തിരി
ശ്വാസം താരാതെ
കാറ്റൊഴിച്ചു വിട്ടതെന്റെ
ജീവിതം.

ഒളിവുകാലം..!


പ്രണയത്തേക്കാള്‍
പണയത്തെ പറ്റി
ആലോചിക്കുന്നത്,


നിന്നെക്കാള്‍
എന്നെക്കുറിച്ച്
ആലോചിക്കുന്നത്,


കിടക്കുമ്പോള്‍
നടക്കാന്‍ തോന്നാത്തത് ,
ഇരിക്കുമ്പോള്‍
കിടക്കാന്‍ തോന്നുന്നത്,


കല്ല്യാണവീടു
മരണ വീടാകുന്നത്,
വീഞ്ഞ് വെള്ളമാകുന്നത്,
തൊഴിലേ നീയില്ലാതവുമ്പോള്‍..!!

ടിമ്പര്‍ലയ്ക്ക് കോംപ്ലക്സ്‌

രംഗം.
നാട്ടിലെ ഭഗവതി ക്ഷേത്രത്തിലെ ഒരു ഉത്സവരാത്രി.


                    രാത്രി ഏതാണ്ട് എട്ട്-എട്ടരയാകുമ്പോഴേക്കാണ് ക്ഷേത്രത്തിലേക്കുള്ള എഴുന്നെള്ളത്ത്.ചെണ്ടയും കോമരങ്ങളും ആനയും ആനപാപ്പനും താലപ്പൊലിയുമൊക്കെയായി ഗംഭീരമായ എഴുന്നെള്ളത്ത്. ഇതിനെ വരവേല്‍ക്കാനായി വഴിയോരങ്ങളിലെല്ലാം വിളക്കും മെഴുകുതിരിയുമൊക്കെ കത്തിച്ചു വച്ച് അലങ്കരിക്കും, ഓരോ വീട്ടുകാരും.എന്‍റെ സഹൃദയനായ ഒരു സുഹൃത്തിന്റെ വീടിന്റെ പടിപ്പുര അലങ്കരിക്കുന്ന പണി നമ്മളെല്ലാരും കൂടി ഏറ്റെടുത്തിരിക്കുകയായിരുന്നു.സഹായിക്കാന്‍ രണ്ടു മൂന്ന് ചേച്ചിമാരും കൂടാതെ അവിടെയടുത്തു തന്നെയുള്ള ഒരു പെങ്കൊച്ചും.പെങ്കൊച്ചെന്നു പറഞ്ഞാല്‍ അത്ര കൊച്ചൊന്നുമല്ല. പ്ലസ്.ടു വിനു പഠിക്കുന്നു. അലങ്കോലപ്പണി തകൃതിയായി നടക്കുമ്പോഴാണ് ഞാനൊരു കാര്യം ശ്രദ്ധിച്ചത്,
               +2 ഇടയ്ക്കിടെ എന്നെത്തന്നെയല്ലേ നോക്കുന്നത്??...!!!
അതെ ശരിയാണ്..!
എനിക്ക് പെട്ടന്നു നാണം വന്നു.പെട്ടെന്നു തന്നെ പോകുകയും ചെയ്തു.നാണിച്ചിട്ടെന്തിനാ?.പിന്നെ ഞാനും വിട്ടുകൊടുത്തില്ല.കണ്ണുകള്‍ കൊണ്ട് കടല വറക്കാനൊക്കെ നമ്മക്കും അറിയൂലെ.അവള് വീഴാനുള്ള എല്ലാ സ്കോപ്പും ഒത്തുവരുന്നു.
                            സമയം ആയി. എഴുന്നെള്ളത്ത് വരുന്നു.പിന്നെ ചെണ്ടയും കതിനയുമൊക്കെയായി, ആകെ ബഹളമയം.ഇനി കുറെ നേരത്തേക്ക് തിരക്ക് തന്നെയായിരിക്കും.ശുഭകാര്യങ്ങള്‍ ചെയ്യുന്നതിനുമുന്‍പ് അല്‍പ്പം മധുരം കഴിക്കാന്‍ പറ്റിയ സമയം.ഞാന്‍ പിള്ളേരടുത്തു നിന്ന് മെല്ലെ വലിഞ്ഞു. അവളു നില്‍ക്കുന്നിടത്തേക്ക് ചെന്നു. കുറച്ചു കൂടി പുറകിലോട്ട്, പടിപ്പുരയുടെ മറവിലോട്ട് നിന്നാല്‍ ഞങ്ങളെയാരും കാണില്ല.എന്‍റെ പ്ലാനിംഗ് മനസ്സിലായെന്നോണം അവള്‍ അങ്ങോട്ടു വന്നു.കൈയ്യിലെ മെഴുകുതിരി വെളിച്ചത്തില്‍ അവളുടെ മുഖം മാത്രം കാണാം. ചന്ദനക്കുറി തൊട്ട്, നെറ്റിയിലോട്ട് വീണു കിടക്കുന്ന കാര്‍കൂന്തല്‍ കൈകൊണ്ടു വകഞ്ഞു മാറ്റി ആ അമ്മിഞ്ഞക്കുട്ടി എന്നെ നോക്കി സുസ്മേരവദനയായി. എനിക്കു പിന്നെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല.'ദര്‍ശനെ പുണ്യം , സ്പര്‍ശനേ പാപം' എന്ന് പറഞ്ഞ തെണ്ടിയെ മനസ്സില്‍ മകാരത്തില്‍ രണ്ടു തെറി പറഞ്ഞുകൊണ്ട് എന്‍റെ വിരലുകള്‍ അവളുടെ കഴുത്തിലെ നനുത്ത രോമരാജികളില്‍ അരിച്ചിറങ്ങി.എന്‍റെ ശ്വാസോച്ഛാസംഅവളുടെ കവിളില്‍ തട്ടി തിരിച്ചുവന്നെന്റെ മൂക്കില്‍ തട്ടി പൊള്ളി.പിന്നെ ഒന്നും നോക്കിയില്ല.ഒറ്റ കെട്ടിപിടുത്തം.!
''അനൂപേട്ടാ..'' അവള്‍ വിളിച്ചു.
ട്യൂം..!!!
പെട്ടന്നു ഞാന്‍ കൈ പിന്‍വലിച്ചു.ഞെട്ടിത്തരിച്ചു പുറകോട്ടു മാറി.എനിക്കു ശ്വാസം മുട്ടുന്ന പോലെ തോന്നി. അവള്‍ എന്നെ തന്നെ നോക്കി നില്‍ക്കുന്നു.എന്താ പറ്റിയതെന്നു എനിക്ക് ഒരു പിടിയും കിട്ടുന്നില്ല.ഞാനാകെ തണുത്തുറഞ്ഞൊരു മൃതശരീരം പോലെയായിരിക്കുന്നു.എങ്ങനെയൊക്കെയോ ഒരുവിധം അവിടുന്ന് തടിയൂരി.
                                 പ്രശ്നങ്ങള്‍ തുടങ്ങുന്നതിവിടെ വച്ചാണ്.സാധാരണ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഒട്ടും പതറിപോകാത്ത എനിക്ക് എന്താ ഇപ്പൊ ഇങ്ങനെ പറ്റാന്‍.ഞാന്‍ ആലോചിച്ചു.തല പുകഞ്ഞാലോചിച്ചു. ഊണും ഉറക്കവും ഇല്ലാതെ ആലോചിച്ചു.നാല് കൊല്ലം ആലോചിച്ചു.കുറച്ചു മുടി പോയതെന്നല്ലാതെ മെച്ചമൊന്നുമില്ല. ഒടുവില്‍ കഴിഞ്ഞ ആഴ്ച ഒരു മനശാസ്ത്രന്ജനെ കാണാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. ഭാവിയില്‍ എന്‍റെ ഭാര്യയുടെ പേറെടുത്തുതരാം (അതും ഫ്രീയായിട്ട് ) എന്ന് വാഗ്ദാനം ചെയ്ത എന്റെയൊരു സുഹൃത്തുണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നു. അവന്റെ സഹായത്തോടെ ഞാന്‍  മാനസികാരോഗ്യവിദഗ്ദ്ധന്‍ ഡോ. ജോസഫ്‌ ഐസ്സക്കിനെ കാണാന്‍ തീരുമാനിച്ചു.
                                    കോളേജില്‍ നിന്ന്‍ ടി.സി. കിട്ടാന്‍ വി.സി.യുടെ ഒരു കോപ്പി സി.വി. ഓഫീസില്‍ കൊടുത്തിട്ട് എലിസാ സര്‍ട്ടിഫിക്കറ്റ് വാങ്ങണം, അതിനു അഞ്ഞൂറ് രൂപ വേണം, എന്ന ഒരു ചെറിയ കള്ളം പറഞ്ഞ് അറബീനേം പറ്റിച്ച്..ഛെ.. അമ്മേനേം പറ്റിച്ച് ഞാന്‍ ഡോക്ട്ടരെ കാണാന്‍ കോഴിക്കോടേക്ക് വിട്ടു. അവിടെ എത്തിയപ്പോള്‍ തന്നെ സൂചി വെക്കേണ്ടി വരുമോ എന്ന അടിസ്ഥാനപരമായ ഭയം എന്നെ വല്ലാതെ  പേടിപ്പിക്കാന്‍ തുടങ്ങി. സൂചിയോടുള്ള പേടികാരണം സ്വന്തം ബ്ലെഡ് ഗ്രൂപ്പ് പോലുമറിയാത്ത ആളാണ്‌ ഞാന്‍.! കുറച്ചു കഴിഞ്ഞപ്പോള്‍ ഡോ. എന്നെ വിളിച്ചു.ഞാന്‍ പോയിരുന്ന്, എന്‍റെ പ്രശ്നങ്ങളെല്ലാം അവതരിപ്പിച്ചു.
                                   എല്ലാം കേട്ട് കഴിഞ്ഞപ്പോള്‍ അങ്ങേര് കണ്ണടച്ച് കാതുകൂര്‍പ്പിച്ച് വിചിത്രമായൊരു ശബ്ദം പുറപ്പെടുവിച്ചു.പുലിവാല്‍ കല്യാണത്തിലെ സലിം കുമാറിനെയാ എനിക്കു പെട്ടന്നു ഓര്‍മ്മ വന്നത്.ഇയാള്‍കെന്താ വട്ടാണോ?..
പെട്ടന്നു ചിരിയൊക്കെ നിര്‍ത്തി, ഗൌരവത്തോടെ എന്നെ നോക്കിയിട്ട് ചോദിച്ചു,
     തന്റെ ഫേവറിറ്റ് ക്രിക്കറ്റ് പ്ലയെര്‍?
     സച്ചിന്‍, ഞാന്‍ പറഞ്ഞു.
     ഫുട്ബോള്‍ പ്ലയെര്‍?
     ബെഖാം.
     ആക്ടര്‍?
     കമല്‍ ഹാസന്‍.
മതി. മതി മതി..അയാള്‍ പറഞ്ഞു,
നിനക്ക് ടിമ്പര്‍ലയ്ക്ക് കോംപ്ലക്സാണ്...!!!!!

ഈശ്വരാ...എന്താണത് ??
ഇനി വല്ല ഒപറേഷനും വേണ്ടി വരുമോ? വരുമ്പോ വീട്ടില്‍ പറഞ്ഞിട്ട് പോലുമില്ല.എനിക്കാകെ പേടിയായി.
                     പിന്നെയാണ് അതിദാരുണവും അങ്ങേയറ്റം അപലപനീയവുമായ ആ രോഗാവസ്ഥ അല്ലെങ്കില്‍ മാനസികാവസ്ഥയെക്കുറിച്ച് ഡോക്ടര്‍ വിശദീകരിച്ചു തന്നത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളെ ഒരുവിധത്തിലും മാനസികമായോ ശാരീരികമായോ പ്രണയിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ടിമ്പര്‍ലയ്ക്ക് കോംപ്ലക്സ്‌..! ഈയൊരു അവസ്ഥയുണ്ടാകുന്ന പക്ഷം രോഗിയെ മേല്‍പറഞ്ഞ പോലുള്ള ചില നിര്‍ണായക ഘട്ടങ്ങളില്‍ 'ചേട്ടാ' എന്നുള്ള വിളിയായിരിക്കും ഏറ്റവും കൂടുതല്‍ തളര്‍ത്തുന്നത്.ഡോക്ടര്‍ വീണ്ടും പറഞ്ഞു,
     ''തന്റെ ഇഷ്ടങ്ങള്‍ തന്നെ ശ്രദ്ധിച്ചു നോക്കൂ, സച്ചിന്‍; അദ്ദേഹം കല്യാണം കഴിച്ചത് അയാളെക്കാള്‍        നാല് വയസ്സ് കൂടിയവളെ,
  വിക്ടോറിയയ്ക്ക് ബെഖാമിനെക്കള്‍ രണ്ടു വയസ്സ് കൂടുതല്‍. കമല്‍ ഹാസനും വയസ്സ് കൂടുതലുള്ള ഭാര്യ..''  


         എനിക്ക് കാര്യങ്ങളൊക്കെ ഏതാണ്ട് വ്യക്തമായി തുടങ്ങി.ഞാനാലോചിച്ചു നോക്കി, ശരിയാണ്, എനിക്ക് ഇന്നേവരെ ഇഷ്ട്ടം തോന്നിയ പെണ്‍കുട്ടികളിലരും എന്നേക്കാള്‍ പ്രായം കുറഞ്ഞവരില്ല..!! മനസ്സിന്‍റെ ഓരോരോ കളികള് നോക്കണേ..ഞാനിനി എന്ത് ചെയ്യും ??
     ഡോക്ടര്‍ സാറിന്റെ മുറിയിലെ കറുത്ത മേഘങ്ങളിലേക്ക് കാലുകള്‍ താഴ്ത്തിയിരിക്കുന്ന പെണ്‍ക്കുട്ടിയുടെ ചിത്രത്തില്‍ ആഗോളതാപനത്തിന്റെ അര്‍ത്ഥങ്ങള്‍ തേടി എന്‍റെ കണ്ണുകള്‍ വലഞ്ഞു...

   http://www.enmalayalam.com/site/malayalam/topic/entertainment/category/column/2013/02/hugo-martin-scorses

മഴയുണ്ടോ?

മഴയുണ്ടോ?
മഴയുണ്ടതിന്റെ
ബാക്കിയാണെന്നു തോന്നുന്നു
പുഴയിലൂടൊരു
പുരയൊലിച്ചു
പോകുന്നു..!!

മാധ്യമ സിന്‍റിക്കേറ്റ്


മലപ്പുറത്തൊരു
മലയാളം ടീച്ചറെ
മുപ്പതു വിദ്യാര്‍ഥികള്‍ ചേര്‍ന്ന്
മാനഭംഗപ്പെടുത്തി.

ഒന്‍പതു മണിക്ക്
ന്യൂസ്‌ അവര്‍ കാണുക,
സംവാദം;
''അദ്ധ്യാപികമാര്‍ സാരി
നിര്‍ബന്ധമാക്കേണ്ടതുണ്ടോ?''

ഒരു പേര് ജനിക്കുന്നു..

                      രട്ടപ്പേര്  പലപ്പോഴും ഒരു പ്രദേശത്തിന്റെ സാമൂഹിക-സാംസ്‌കാരിക നിലവാരത്തെ അടയാളപ്പെടുതുന്നതായി കാണാം. ആ വിധത്തില്‍ എന്‍റെ രാജ്യമായ 'മുണ്ടാളിതാഴ' യുടെ സാ-സാം നിലവാരത്തിന്റെ ചൂണ്ടുപലകയായി നില കൊള്ളുന്ന ചില ഇരട്ടപ്പേരുകളുടെ ജനതിക രഹസ്യങ്ങളെ കുറിച്ചുള്ള പഠനങ്ങളാണ് ഈ പോസ്റ്റില്‍.
                                ബ്ലോഗിങ്ങിന്‍റെ അനന്ത സാധ്യതകളൊന്നും അറിയാതെ വേലയും കൂലിയും ഒന്നുമില്ലാതെ 'വെറുതേയിങ്ങനെ' മേഞ്ഞു നടന്നവനായിരുന്നു അനീഷ്‌. ഒടുവില്‍ ഒരു ജോലിക്ക് വേണ്ടി ബോംബയിലെ ലതര്‍ ഫാക്ടറിയില്‍ വര്‍ക്ക് ചെയ്യുന്ന പരിചയക്കാരനായ കുഞ്ഞികാദറിനെ കാണാനായി ടിയാന്‍ കള്ളവണ്ടി(സാധാരണ അങ്ങനെയാണല്ലോ )കയറുന്നു. ഇവിടെത്തെ പോലെ അവിടെയും എന്ന് പറഞ്ഞപോലെ, കറങ്ങി തിരിഞ്ഞാണെങ്കിലും ഒരു ഹോട്ടലില്‍ ഫുഡ്‌ ട്രാന്‍സ്പോര്‍ട്ടിംഗ് ഓഫീസിരായി ജോലി കിട്ടുന്നു. അങ്ങനെ കുറച്ചു കാശൊക്കെ ഉണ്ടാക്കി പുള്ളി നാട്ടില്‍ തിരിച്ചെത്തുന്നു. ഇപ്പോള്‍ അദ്ദേഹം ദാവൂദ്‌..ദാവൂദ്‌ അനീഷ്‌ എന്നറിയപ്പെടുന്നു..!
                               ചെക്കോട്ടിയേട്ടന്‍ ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ P B മെമ്പര്‍(പെരുത്ത്‌ ബല്യ ആള് )ആണ് . പാര്‍ട്ടിയുടെ താടി വെയ്ക്കാത്ത ഒരു ബുദ്ധിജീവിയുടെ വാലായ്‌ എപ്പോഴും ഇദ്ദേഹത്തെ കാണാം.ബുദ്ധിജീവിയുടെ എല്ലാ പ്രസ്താവനകള്‍ക്കും ഒരു പ്രതിധ്വനിയെന്നോണം ചെക്കൊട്ടിയേട്ടനും എന്തെങ്കിലുമൊക്കെ പറയും. ഉദാഹരണത്തിന്,
ബു.ജി : '' അപ്പൊ പതിനാറാം തിയ്യതി നമ്മളെല്ലാരും അവിടെ പോകുകയല്ലേ?''
ചെ : '' ആഹ് അവിടെ പോകുകയല്ലേ?''
ബു.ജി : '' അഗലാപ്പുഴയിലെ മണല്‍ വാരലിനെ ഞാന്‍ ശക് തമായി എതിര്‍ക്കുന്നു.."
ചെ :''അതെ ശക് തമായി എതിര്‍ക്കുന്നു.."
ചെക്കൊട്ടിയെട്ടനെ എക്കൊട്ടിയേട്ടന്‍ എന്ന് വിളിക്കുന്നതില്‍ എന്താ തെറ്റ് ?
                              നാടന്‍ പണികളുമായി നടന്നിട്ട് കാര്യമൊന്നുമില്ല, പെണ്ണ് കിട്ടണമെങ്കില്‍ വല്ല സര്‍ക്കാര്‍ ജോലിയും വേണമെന്ന ചിന്തയാണ് രതീശനെ പി.എസ്. സി പരീക്ഷകളിലേക്ക് അടുപ്പിച്ചത്. പോലീസ് കോണ്‍സ്റ്റബ്ള്‍ പി.എസ്.സി ടെസ്റ്റ്‌ എഴുതാന്‍ പോയി, നാട്ടില്‍ ബസ്‌ ഇറങ്ങിയപ്പോള്‍ തന്നെ വന്നു പുതിയ പേര്..എസ്.ഐ..എസ്.ഐ കുട്ടാപ്പു!
                              നിയുള്ളതും വേറൊരു ചെക്കൊട്ടിയേട്ടനെ പറ്റി തന്നെ. പുള്ളീടെ അമ്മ എല്ലാരോടും ചോദിക്കും '' അല്ല മോനെ ഇഞ്ഞ് വ്ടത്തെ വാല്യകാരനെ കണ്ടിക്കോ ആടെങ്ങാനും?''. പത്തറുപതു വയസു കഴിഞ്ഞിട്ടും പുള്ളി ഇപ്പോഴും വാല്യക്കാരന്‍  തന്നെ !
                              ടത്തത്തിന്‍റെ സ്പീഡ് ഇത്തിരി കുറഞ്ഞു പോയതുകൊണ്ട്  'ആമ' ഫാമിലി, ചാടി ചാടി തെങ്ങു കയറുന്നത് കൊണ്ട് 'ഓന്ത്' ഗോപാലന്‍ അങ്ങനെ പേരുകള്‍ ഒരുപടുണ്ടിനിയും..ലൊട്ട ബാബു (LB), കടുവ പ്രകാശന്‍, കുതറത്ത് രാജന്‍, ടു കുപ്പി , ഒത്താശ , അമാര, കത്തി, യുഷെടാ....!!!
                                 പേരുകളുടെ വേരും തേടിയുള്ള എന്‍റെ യാത്ര തുടരുന്നു.....

                        

രോഗി


''അന്നൊക്കെ
വിട്ടുമാറാത്ത ജലദോഷമായിരുന്നു,
മനസ്സിലെപ്പോഴും മഴയായതുകൊണ്ടാവാം..!
അവളു വിട്ടുപോയതീപ്പിന്നെ
പൊടിക്കാററാ,
തുമ്മലും ചീറ്റലും,
ഇപ്പോ അലര്‍ജിയാ..!!

അഭയ


അച്ഛനാകാന്‍
പള്ളീല്‍ ചേരണോ??

മഴ


''ഒരു ടി ജി രവികാറ്റ്
അല്ലെലൊരു ജോസ് പ്രകാശ്‌കാറ്റ്
മേഘത്തിന്റെ മടിക്കുത്തില്‍
കയറി പിടിച്ചിരിക്കുന്നു..!!